Kerala

നിവിന് എതിരെയുള്ള ബലാത്സംഗ കേസ്; തിയതി മാറിയത് ഉറക്കപ്പിച്ചിലായതുകൊണ്ട്: ശരിയായ തിയതി പൊലീസിനോട് പറഞ്ഞുവെന്ന് പരാതിക്കാരി

കൊച്ചി: നിവിന്‍ പോളിക്കെതിരായ ബലാത്സംഗ കേസില്‍ യുവതിയുടെ മൊഴിയെടുത്തു. അതിക്രമം നടന്നത് ഡിസംമ്പര്‍ 14,15 തീയതികളിലാണെന്ന് പറഞ്ഞത് ഉറക്കപ്പിച്ചില്‍ ആയത് കൊണ്ടാണെന്ന് യുവതി അറിയിച്ചു. ശരിയായ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും യുവതി പറഞ്ഞു. പൊലീസ് വിളിപ്പിച്ചത് വരുമാനമാര്‍ഗം തിരക്കാനാണ്. പൊലീസ് സത്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും യുവതി പറഞ്ഞു.

പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തുന്നുണ്ട്. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭര്‍ത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. ദുബായില്‍ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ദുബായില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു.

അതേസമയം, കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി ഡിജിപിയെ സമീപിച്ച് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ ആരോപിക്കുന്ന ഡിസംബര്‍ മാസം താന്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്‌പോര്‍ട്ട് ഹാജരാക്കുമെന്നും നിവിന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിന്‍ പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Back to top button