തെങ്കാശിയില്‍ യുവാവിനെ ഭാര്യയുടെ മുന്നില്‍ വെച്ച് നടുറോഡിലിട്ട് വെട്ടിക്കൊന്നു

തെങ്കാശിയിൽ യുവാവിനെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. ഭാര്യയുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. 35കാരനായ കുത്തലിംഗമാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം ഇരുകാലുകളും വെട്ടിമാറ്റുകയും ചെയ്തു. മൃതദേഹം കാസിമേജർപുരം ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചു.
ഇന്നലെ ഭാര്യയുമായി റേഷൻ കടയിലെത്തിയതായിരുന്നു കുത്തലിംഗം. ഇവിടെവെച്ചാണ് നാലംഗ സംഘം കൊലപ്പെടുത്തുന്നത്. തടയാനെത്തിയ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലയ്ക്ക് പിന്നാലെ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നേരത്തേ പ്രദേശത്തുണ്ടായ സംഘർഷത്തിൽ പട്ടുരാജ് എന്ന യുവാവ് മരിച്ചിരുന്നു. പട്ടുരാജിന്റെ മൃതദേഹം കിടന്നയിടത്താണ് കൊലപാതകികൾ കുത്തലിംഗത്തിന്റെ മൃതദേഹം ഉപേക്ഷിച്ചത്.
പട്ടുരാജയുടെ കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പട്ടുരാജയുടെ സുഹൃത്തുക്കൾ ധരിച്ചിരുന്നത്. ഇതിനിടെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കരുതുന്നത്. പട്ടുരാജയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.