Kerala

ബിജെപിയുടെ അലര്‍ച്ച കണ്ടിട്ട് അനങ്ങിയിട്ടില്ല പിന്നെയാണ് കെ ആര്‍ മീരയുടെ മുരള്‍ച്ച; കെ ആര്‍ മീരക്കെതിരെ അബിന്‍ വര്‍ക്കി

എഴുത്തുകാരി ന്യൂറോസര്‍ജനെ കാണണമെന്ന് പരിഹാസം

ആര്‍ എസ് എസിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിയെ തുടച്ചുനീക്കാന്‍ തുടങ്ങുകയാണെന്ന എഴുത്തുകാരി കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ഫേസ്ബുക്കിലൂടെയാണ് എഴുത്തുകാരിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും പരിഹസിച്ചും വര്‍ക്കി രംഗത്തെത്തിയത്.

ബിജെപിയുടെ അലര്‍ച്ച കണ്ടിട്ട് അനങ്ങിയിട്ടില്ല പിന്നെയാണ് കെ ആര്‍ മീരയുടെ മുരള്‍ച്ചയെന്നും ഓര്‍മ്മയുടെ ഞരമ്പുകളില്‍ ബലക്ഷയം തോന്നുന്നുണ്ടെങ്കില്‍ ആര്‍.എസ്.എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമമെന്നും അഭിന്‍ വര്‍ക്കി വ്യക്തമാക്കി. ശ്രീമതി കെ ആര്‍ മീര, മുടിചൂടാ മന്നന്‍മാരായ സഖാക്കന്മാരായ ‘ ആരാച്ചാര്‍മാര്‍ ‘ നോക്കിയിട്ട് കോണ്‍ഗ്രസിനെ തൂക്കിലേറ്റാന്‍ നടന്നിട്ടില്ല, പിന്നെയാണ് കെ ആര്‍ മീര എന്ന പേപ്പര്‍ ‘ ആരാച്ചാര്‍ ‘ നോക്കിയാലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍’ഗാന്ധി സൂക്തമാണ്. പുസ്തകങ്ങള്‍ക്ക് പിന്നില്‍ എഴുത്തുകാരന്റെ ചിന്തകള്‍ കൂടിയുണ്ടാകുമല്ലോ. നിലപാടുകളില്‍ യോജിപ്പും വിയോജിപ്പുമുണ്ടാകാം. പക്ഷേ നുണകള്‍ പടച്ചുവിടുന്നവര്‍ ആകരുത് എഴുത്തുകാര്‍.മഹാത്മാഗാന്ധിയെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചുമുള്ള കെ ആര്‍ മീരയുടെ പോസ്റ്റിനെക്കുറിച്ചാണ് പറഞ്ഞുവന്നത്.

മഹാത്മാഗാന്ധിയെ കോണ്‍ഗ്രസ് തുടച്ചുനീക്കാന്‍ തുടങ്ങിയിട്ട് പത്തെഴുപത്തി അഞ്ചു കൊല്ലമായി എന്നാണ് മീര പറയുന്നത്.
പ്രിയ എഴുത്തുകാരീ..മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ട് ആയതിന്റെ നൂറുവര്‍ഷം കെപിസിസി ആചരിക്കുന്നത് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയിലൂടെയാണ് എന്ന കാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ അറിയില്ല.ടി എന്‍ പ്രതാപന്‍ അധ്യക്ഷനായ പ്രത്യേക കമ്മിറ്റി തന്നെ അതിന് രൂപീകരിച്ചിട്ടുണ്ട്.ശ്രീ. എ കെ ആന്റണി ഉദ്ഘാടനം ചെയ്ത്, പ്രൊഫസര്‍ ആശിഷ് മുഖര്‍ജിയും, പ്രൊഫസര്‍ രാജീവനും ഒക്കെ പങ്കെടുത്ത സെമിനാര്‍ ആദ്യ പരിപാടിയായി കെ.പി.സി.സി യില്‍ നടക്കുകയുണ്ടായി. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി കഴിഞ്ഞ ജനുവരി 26ന് കേരളത്തില്‍ ആകമാനം ഉള്ള വാര്‍ഡ് കമ്മിറ്റികള്‍ മഹാത്മാഗാന്ധിയുടെ സ്മരണകള്‍ പുതുക്കിയിരുന്നു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് തുടങ്ങി ഫെബ്രുവരി 28 വരെ നീണ്ടുനില്‍ക്കുന്ന 21900 വാര്‍ഡുകളിലെ കുടുംബ സംഗമങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മഹാത്മാഗാന്ധിയുടെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചനയോട് കൂടി തുടങ്ങി അദ്ദേഹത്തിന്റെ ലഘു ജീവചരിത്രം വായിച്ച്, മഹാത്മാവിന് ഏറ്റവും ഇഷ്ടമായിരുന്ന ‘ വൈഷ്ണവ ജനത ‘ എന്ന പ്രാര്‍ത്ഥന ഗീതവുമായി ആണ് കുടുംബ സംഗമങ്ങള്‍ പുരോഗമിക്കുന്നത്.

ഇതിവിടെ വിശദമായി പറയാന്‍ കാരണം കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നാല് ഇടങ്ങളിലെ മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളില്‍ ഞാനും പങ്കെടുത്തിരുന്നു. ചരിത്രത്തോടോ വര്‍ത്തമാനത്തോടോ യാതൊരു നീതിപുലര്‍ത്താതെയാണ് ശ്രീമതി കെ ആര്‍ മീരയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഗാന്ധിയുടെ ഓര്‍മ്മകള്‍ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസിനോടൊപ്പം കോണ്‍ഗ്രസ് ആണെന്നാണ് അവരുടെ മുരള്‍ച്ച.

കര്‍ണാടകയിലെ ബിജെപി എംഎല്‍എ ഗാന്ധിയെ കൊന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് പങ്കുണ്ടെന്ന അലര്‍ച്ചയ്ക്ക് ശേഷമാണ് കേരളത്തിലെ സഖാവ് എന്നറിയപ്പെടുന്ന സംഘിണിയായ കെ ആര്‍ മീരയുടെ മുരള്‍ച്ച.

ശ്രീമതി കെ ആര്‍ മീരയോട് ഞങ്ങള്‍ക്ക് പറയാനുള്ളത്..ബിജെപിയുടെ അലര്‍ച്ച കണ്ടിട്ട് അനങ്ങിയിട്ടില്ല പിന്നെയാണ് കെ ആര്‍ മീരയുടെ മുരള്‍ച്ച.’ ഓര്‍മ്മയുടെ ഞരമ്പുകളില്‍ ബലക്ഷയം തോന്നുന്നുണ്ടെങ്കില്‍ ആര്‍.എസ്.എസ് വൈദ്യശാസ്ത്രത്തില്‍ അഭിരമിക്കാതെ ഏതെങ്കിലും നല്ല ന്യൂറോസര്‍ജനെ കാണുന്നതായിരിക്കും ഉത്തമം കാരണം ശ്രീമതി കെ ആര്‍ മീര, മുടിചൂടാ മന്നന്‍മാരായ സഖാക്കന്മാരായ ‘ ആരാച്ചാര്‍മാര്‍ ‘ നോക്കിയിട്ട് കോണ്‍ഗ്രസിനെ തൂക്കിലേറ്റാന്‍ നടന്നിട്ടില്ല, പിന്നെയാണ് കെ ആര്‍ മീര എന്ന പേപ്പര്‍ ‘ ആരാച്ചാര്‍ ‘ നോക്കിയാല്‍. ചരിത്രം അറിയില്ലെങ്കില്‍ പഠിക്കുക തന്നെ വേണം.

Related Articles

Back to top button
error: Content is protected !!