വിവാഹം ചെയ്യണമെന്ന് പറഞ്ഞ് നിരന്തരം ശല്യം ചെയ്തു; ആലുവ കൊലപാതകത്തിൽ പ്രതിയുടെ മൊഴി

ആലുവയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിനിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുണ്ടറ വെളിച്ചിക്കാല ചാരുവിള പുത്തൻവീട്ടിൽ അഖിലയാണ്(35) കൊല്ലപ്പെട്ടത്. സംഭവത്തിൽ നേര്യമംഗലം സ്വദേശി ബിനു എൽദോസിനെ(37) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാരം കഴിക്കണമെന്ന് അഖില നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും നാട്ടിലും വീട്ടിലും ഇതിന്റെ പേരിൽ നാണം കെടുത്തിയ വൈരാഗ്യത്തിലാണ് കൊലപാതകമെന്നും ഇയാൾ പോലീസിന് മൊഴി നൽകി
ആലുവ പമ്പ് ജംഗ്ഷന് സമീപത്തുള്ള തോട്ടുങ്കൽ ലോഡ്ജിലാണ് കൊലപാതകം നടന്നത്. മൊബൈൽ ടവർ കമ്പനിയുടെ ഡ്രൈവറാണ് ബിനു. ഒന്നര വർഷം മുമ്പാണ് ഹോസ്റ്റൽ വാർഡൻ ആയി ജോലി നോക്കിയിരുന്ന അഖിലയുമായി പരിചയത്തിലാകുന്നത്. ഇടക്കിടെ ഇവർ ലോഡ്ജിൽ മുറിയെടുത്ത് ദിവസങ്ങളോളം താമസിക്കുമായിരുന്നു
സംഭവ ദിവസവും അഖില തന്നെയാണ് ലോഡ്ജിൽ മുറിയെടുത്തതും പണം നൽകിയതും. ബിനു വൈകിട്ട് ആറരയോടെ ലോഡ്ജിലെത്തി. വൈകാതെ ബിനു മദ്യപിക്കാൻ ആരംഭിച്ചു. ഇതിനിടെ വിവാഹ കാര്യം പറഞ്ഞ് ഇരുവരും തർക്കത്തിലായി. തുടർന്നാണ് അഖിലയെ കൊലപ്പെടുത്തിയത്.