National

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് വിവരങ്ങൾ വീണ്ടെടുത്തത് 11 ദിവസത്തിന് ശേഷം എത്തിയ എൻറ്റിഎസ്ബി കിറ്റ് ഉപയോഗിച്ച്

അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യയുടെ AI 171 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങൾ വീണ്ടെടുത്തത് അപകടം നടന്ന് 11 ദിവസത്തിന് ശേഷം യുഎസ് സർക്കാരിന്റെ ട്രാൻസ്പോർട്ട് ക്രാഷ് പ്രോബ് ബോഡിയായ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ (NTSB) പ്രത്യേക കിറ്റ് ഉപയോഗിച്ചാണെന്ന് റിപ്പോർട്ട്. ജൂൺ 12-ന് നടന്ന വിമാന ദുരന്തത്തിൽ 260 പേർ മരിച്ചിരുന്നു.

അപകടത്തിന് പിന്നാലെ ജൂൺ 13-ന് വിമാനത്തിന്റെ പിൻഭാഗത്ത് നിന്ന് ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട്, ജൂൺ 16-ന് രണ്ടാമത്തെ ബ്ലാക്ക് ബോക്സും കണ്ടെത്തി. ഈ ബ്ലാക്ക് ബോക്സുകളിൽ നിന്ന് സാധാരണ രീതിയിൽ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു NTSB-യുടെ സഹായം തേടിയത്.

 

അപകടത്തിന്റെ കാരണം കണ്ടെത്താൻ നിർണായകമായ കോക്ക്പിറ്റ് വോയിസ് റെക്കോർഡർ (CVR), ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ (FDR) എന്നിവയിലെ വിവരങ്ങൾ ഈ കിറ്റിന്റെ സഹായത്തോടെയാണ് വീണ്ടെടുത്തത്. ഈ വിവരങ്ങൾ ഉപയോഗിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടു. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം സ്വിച്ചുകൾ മാറിയതിനെ തുടർന്ന് നിലച്ചതാണ് അപകടകാരണം എന്നാണ് പ്രാഥമിക കണ്ടെത്തൽ.

റിപ്പോർട്ട് അനുസരിച്ച്, ഒരു സെക്കൻഡിന്റെ വ്യത്യാസത്തിൽ എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയുടെ ഇന്ധന വിതരണ സ്വിച്ചുകൾ ‘RUN’ പൊസിഷനിൽ നിന്ന് ‘CUTOFF’ പൊസിഷനിലേക്ക് മാറിയിരുന്നു. കോക്ക്പിറ്റ് വോയിസ് റെക്കോർഡറിൽ, ഒരു പൈലറ്റ് ഇന്ധനം സ്വിച്ച് ഓഫ് ചെയ്തത് എന്തിനാണെന്ന് സഹ പൈലറ്റിനോട് ചോദിക്കുന്നത് കേൾക്കാമെന്നും, എന്നാൽ താനല്ല അത് ചെയ്തതെന്ന് സഹ പൈലറ്റ് മറുപടി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്ലാക്ക് ബോക്സുകൾക്ക് തീപിടിത്തത്തിൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനാൽ, ഇന്ത്യയിൽ നിന്ന് ഡാറ്റ വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് വാഷിംഗ്ടൺ ഡി.സി.യിലെ NTSB ലബോറട്ടറിയിലേക്ക് ഇത് അയക്കാൻ തീരുമാനിച്ചത്. ഈ കിറ്റിന്റെ സഹായത്തോടെയാണ് 49 മണിക്കൂറിലധികം വരുന്ന ഫ്ലൈറ്റ് ഡാറ്റയും രണ്ട് മണിക്കൂർ ഓഡിയോ റെക്കോർഡിംഗും വീണ്ടെടുക്കാൻ സാധിച്ചത്.

വിമാന അപകടത്തിന്റെ വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. NTSB, AAIB എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!