അഹമ്മദാബാദ് വിമാന അപകടം: ചലച്ചിത്രകാരൻ മഹേഷ് ജിരാവാലയുടെ മരണം ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു

അഹമ്മദാബാദ്: കഴിഞ്ഞ ആഴ്ച അഹമ്മദാബാദിൽ നടന്ന വിമാന അപകടത്തിൽ കാണാതായ ചലച്ചിത്രകാരൻ മഹേഷ് ജിരാവാലയുടെ മരണം ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ജൂൺ 12-ന് നടന്ന ദാരുണമായ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ മഹേഷും ഉൾപ്പെടുന്നുണ്ടെന്ന് ഡിഎൻഎ പരിശോധനാ ഫലങ്ങൾ വ്യക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ഗുജറാത്തിലെ സംഗീത, ഹ്രസ്വചിത്ര രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു മഹേഷ് ജിരാവാല. അപകടസമയത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തുകയും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ അവസാനമായി ട്രാക്ക് ചെയ്തത് അപകടസ്ഥലത്തുനിന്ന് ഏകദേശം 700 മീറ്റർ അകലെയാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
തുടക്കത്തിൽ, മരണം വിശ്വസിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. എന്നാൽ, പോലീസ് ഡിഎൻഎ പരിശോധനാ ഫലങ്ങളും, സ്കൂട്ടറിന്റെ ചേസിസ് നമ്പറും, മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷനും ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയതിനെ തുടർന്ന് അവർ യാഥാർത്ഥ്യം അംഗീകരിക്കുകയായിരുന്നു. മഹേഷ് ജിരാവാലയുടെ മൃതദേഹം കുടുംബത്തിന് കൈമാറി.
ഈ അപകടത്തിൽ 270 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും, നിലത്തുണ്ടായിരുന്ന 29 പേരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന പ്രക്രിയ തുടരുകയാണ്.