ആകാശദുരന്തം: അഹമ്മദാബാദിലേത് വൻ ദുരന്തം, മുൻ മുഖ്യമന്ത്രിയും വിമാനത്തിൽ; അപകടം ടേക്ക് ഓഫിനിടെ

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായത് വൻ ആകാശ ദുരന്തം. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെയാണ് എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ച് തകർന്നത്. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ അപകടമായി ഇത് മാറിയേക്കുമെന്നാണ് ആശങ്ക
ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. 11 വർഷം പഴക്കമുള്ള ബോയിംഗ് 787 വിമാനമാണ് തകർന്നത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രദേശമാകെ തീയും പുകയും കൊണ്ട് മൂടിയ നിലയിലാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നതായി വാർത്തയുണ്ട്
230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലണ്ടനിലേക്ക് ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്‌സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. അർധ സൈനിക വിഭാഗവും ഉടൻ അപകടസ്ഥലത്ത് എത്തും