80 വയസ്സുള്ള പലസ്തീൻ വൃദ്ധനെ കൊലപ്പെടുത്തുന്നതിന് മുമ്പ് മനുഷ്യകവചമായി ഉപയോഗിച്ചു; ഇസ്രായേൽ സൈനത്തിന്റെ ക്രൂരതകൾ പുറത്ത് വിട്ട് ഇസ്രായേൽ മീഡിയ

ഗാസയിലെ ഒരു വൃദ്ധനായ പലസ്തീൻകാരന്റെ കഴുത്തിൽ ഇസ്രായേൽ സൈന്യം സ്ഫോടകവസ്തുക്കൾ കെട്ടിവച്ച് മനുഷ്യകവചമായി ഉപയോഗിച്ചതിന് ശേഷം അയാളെയും ഭാര്യയെയും കൊലപ്പെടുത്തിയതായി ഇസ്രായേലി വാർത്താ വെബ്‌സൈറ്റായ ഹാമാകോം നടത്തിയ അന്വേഷണത്തിൽ പറയുന്നു. പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 80 വയസ്സിനു മുകളിൽ പ്രായമുള്ളതായി കരുതപ്പെടുന്ന പലസ്തീൻകാരനോട്, തിരച്ചിൽ നടത്തിയില്ലെങ്കിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിപ്പിക്കുകയും “തല പൊട്ടിച്ച് കളയുകയും ചെയ്യും” എന്ന് ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തി.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഗാസ സിറ്റിയിലെ സെയ്തൂൺ പരിസരത്തുള്ള 80 വയസ്സ് പ്രായമുള്ള പലസ്തീൻ ദമ്പതികളുടെ വീടിന് സമീപം നിരവധി വ്യത്യസ്ത ബ്രിഗേഡുകളിൽ നിന്നുള്ള ഇസ്രായേലി സൈനികർ തടിച്ചുകൂടിയപ്പോഴാണ് സംഭവം നടന്നതെന്ന് ഹാമാകോം റിപ്പോർട്ട് ചെയ്യുന്നു. ആ സമയത്ത്, ഹമാസുമായും മറ്റ് പലസ്തീൻ പ്രസ്ഥാനങ്ങളുമായും തീവ്രമായ പോരാട്ടത്തിൽ ഏർപ്പെട്ടതിന് ശേഷം ഇസ്രായേൽ സൈന്യം ആ പ്രദേശത്ത് അവരുടെ മൂന്നാമത്തെ കര ആക്രമണം നടത്തിയിരുന്നു.
നഹൽ ബ്രിഗേഡ്, കാർമെലി ബ്രിഗേഡ്, മൾട്ടിഡൈമൻഷണൽ യൂണിറ്റ് എന്നിവ ചേർന്ന്, നടക്കാൻ വടി ഉപയോഗിച്ചിരുന്ന വൃദ്ധനായ പലസ്തീൻകാരനെ മനുഷ്യകവചമായി ഉപയോഗിക്കാൻ തീരുമാനിച്ചതായി ഹാമാകോം പറഞ്ഞു. പലസ്തീൻകാരന്റെ കഴുത്തിൽ സ്ഫോടകവസ്തുക്കൾ വച്ചതിനുശേഷം, “നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പോയില്ലെങ്കിൽ, അയാൾ എന്തെങ്കിലും തെറ്റ് ചെയ്താലും ഇല്ലെങ്കിലും, അയാളുടെ പിന്നിലുള്ളയാൾ കയർ വലിക്കുമെന്നും അയാളുടെ തല ശരീരത്തിൽ നിന്ന് വേർപെടുമെന്നും” അയാളോട് പറഞ്ഞതായി ഒരു ഇസ്രായേലി സൈനികൻ ഹാമാകോമിനോട് പറഞ്ഞു.
“80 വയസ്സുള്ള ആളാണെങ്കിലും ഞങ്ങളിൽ നിന്ന് ഓടിപ്പോകാൻ കഴിയാത്ത ആളാണെങ്കിലും, അങ്ങനെയാണ് അദ്ദേഹം എട്ട് മണിക്കൂർ ഞങ്ങളോടൊപ്പം നടന്നത്. ഏത് നിമിഷവും കയർ വലിക്കാൻ കഴിയുന്ന ഒരു പട്ടാളക്കാരൻ തന്റെ പിന്നിലുണ്ടെന്ന് അറിഞ്ഞു കൊണ്ട് അദ്ദേഹം അത് പൂർത്തിയാക്കി.” സൈനികൻ കൂട്ടിച്ചേർത്തു. ഹമാകോമിന്റെ അഭിപ്രായത്തിൽ, ഹമാസ് ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന വീടുകളിലും തുരങ്കത്തിലും വൃദ്ധനായ ഫലസ്തീനിയെ നിർബന്ധിച്ച് കയറ്റിയ ശേഷം, സൈനികർ അദ്ദേഹത്തോടും ഭാര്യയോടും പ്രദേശം വിട്ട് അൽ-മവാസിയിലേക്ക് പോകാൻ ഉത്തരവിട്ടു. അന്ന് ആ ചെറിയ പ്രദേശം വെറും ഒരു കിലോമീറ്റർ വീതിയുള്ളതും ലക്ഷക്കണക്കിന് പലസ്തീനികളെ പാർപ്പിച്ചിരുന്നതുമായിരുന്നു.
എന്നാൽ, ദമ്പതികളെ പോകാൻ അനുവദിച്ചതിന് 100 മീറ്ററിനുള്ളിൽ ഇരുവരെയും വെടിവച്ചു കൊന്നുവെന്നും ഹാമാകോം പറഞ്ഞു. “അവർ അങ്ങനെയാണ് തെരുവിൽ മരിച്ചത്.” മറ്റൊരു സൈനികൻ ഹാമാകോമിനോട് പറഞ്ഞു