World

സോഷ്യൽ മീഡിയ പ്രായപരിശോധനയ്ക്ക് ഓസ്ട്രേലിയ; 16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് വരും

കാന്ബറ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തുന്ന നിയമനിർമ്മാണം ഈ വർഷം തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ലോകത്ത് ഇത്തരമൊരു നിയമം കൊണ്ടുവരുന്ന ആദ്യ രാജ്യമായിരിക്കും ഓസ്ട്രേലിയ.

 

ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 16 വയസിന് താഴെയുള്ളവരെ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ പദ്ധതിക്ക് സർക്കാർ പിന്തുണയുള്ള ഒരു ട്രയൽ നടത്തി. 1,000-ത്തിലധികം ഓസ്‌ട്രേലിയൻ സ്‌കൂൾ വിദ്യാർഥികളെയും നൂറുകണക്കിന് മുതിർന്നവരെയും ഉൾപ്പെടുത്തിയ സമഗ്ര ട്രയൽ ഈ മാസം ആദ്യ വാരം പൂർത്തി‍യാക്കി. യുകെ ആസ്ഥാനമായുള്ള എൻജിഒ ഏജ് ചെക്ക് സർട്ടിഫിക്കേഷൻ സ്കീം (ACCS) ആണ് ഈ ട്രയലിന് മേൽനോട്ടം വഹിച്ചത്.

കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ, സൈബർ ബുള്ളിയിംഗ്, വ്യാജവാർത്താ പ്രചരണം തുടങ്ങിയ വെല്ലുവിളികളെ നേരിടാനാണ് ഈ നീക്കം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കളുടെ പ്രായം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുണ്ടെന്നും, ഇതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തുമെന്നും ആൽബനീസ് വ്യക്തമാക്കി. എന്നാൽ, അക്കൗണ്ട് ഉടമകളെ ശിക്ഷിക്കില്ല.

മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഈ നിയമം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെയും ഓസ്ട്രേലിയൻ സർക്കാർ ടെക് കമ്പനികളുടെ ഉള്ളടക്ക നിയന്ത്രണങ്ങളിൽ ഇടപെടുകയും വാർത്താ ഉള്ളടക്കങ്ങൾക്ക് പണം നൽകണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു. പുതിയ നിയമനിർമ്മാണത്തിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഈ നീക്കം ആഗോളതലത്തിൽ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചുള്ള സംവാദങ്ങൾക്ക് പുതിയ മാനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!