ഓസ്ട്രിയൻ സ്കൂൾ വെടിവെപ്പ്: ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചതോടെ മരണസംഖ്യ 11 ആയി ഉയർന്നു

വിയന്ന: ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ സ്കൂളിൽ ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പിൽ മരണസംഖ്യ ഉയർന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 11 ആയി. മരിച്ചവരിൽ വെടിവെപ്പ് നടത്തിയ വിദ്യാർത്ഥിയും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാസിലെ BORG ഡ്രയർഷുറ്റ്സെൻഗാസെ ഹൈസ്കൂളിലാണ് സംഭവം. രാവിലെ പത്ത് മണിയോടെയാണ് സ്കൂളിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതായി പോലീസിന് വിവരം ലഭിച്ചത്. ഉടൻതന്നെ സുരക്ഷാ സേനയും അടിയന്തര വിഭാഗങ്ങളും സ്ഥലത്തെത്തി. വെടിവെപ്പ് നടത്തിയ വിദ്യാർത്ഥി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് റിപ്പോർട്ട്.
മരിച്ചവരിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്നുണ്ട്. സംഭവസ്ഥലത്ത് പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയും സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും ഒഴിപ്പിക്കുകയും ചെയ്തു. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾക്ക് ഭീഷണികളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.
വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഓസ്ട്രിയൻ ജനത ഞെട്ടലിലാണ്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ബുധനാഴ്ച രാവിലെ 10 മണിക്ക് രാജ്യമെമ്പാടും മരിച്ചവരുടെ ഓർമ്മയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിക്കും.