ആരാണ് ഇവർക്കൊക്കെ അനുമതി നൽകിയത്?; സിപിഎം ഏരിയാ സമ്മേളനത്തിനായി റോഡടച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവന്തപുരത്ത് സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനത്തിനായി റോഡ് അടച്ചത് കോടതി അലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നും ആരാണ് ഇവർക്ക് അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. ആരോക്കെയാണ് യോഗത്തിൽ പങ്കെടുത്തത്, ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നതെന്നും ചോദിച്ച കോടതി ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു.
വഞ്ചിയൂരിൽ റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോയെന്ന് കോടതി ചോദിച്ചു. എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു
കാൽനടക്കാർക്ക് റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാരും അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.