സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ ക്രീസിൽ, സൽമാന് അർധസെഞ്ച്വറി; രണ്ടാം ദിനം കേരളം 7ന് 418

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി രണ്ടാം ദിനം മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ച്വറി നേടിയപ്പോൾ സൽമാൻ നിസാർ അർധ സെഞ്ച്വറി നേടി
4ന് 204 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. തുടക്കത്തിൽ തന്നെ 69 റൺസെടുത്ത സച്ചിൻ ബേബിയെ നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച അസ്ഹറുദ്ദീനും സൽമാൻ നിസാറും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 149 റൺസാണ്. ഇതിനിടെ അസ്ഹറുദ്ദീൻ സെഞ്ച്വറിയും തികച്ചു. 175 പന്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി. സ്‌കോർ 355ൽ 52 റൺസെടുത്ത സൽമാൻ പുറത്തായി.
പിന്നാലെ എത്തിയ അഹമ്മദ് ഇമ്രാൻ ആദ്യ പന്തിൽ തന്നെ ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും 24 റൺസ് എടുത്ത് മടങ്ങി. കളി നിർത്തുമ്പോൾ 303 പന്തിൽ 17 ഫോറുൾപ്പെടെ 149 റൺസുമായി അസ്ഹറുദ്ദീനും 10 റൺസുമായി ആദിത്യ സർവതെയുമാണ് ക്രീസിൽ. അതേസമയം കടുത്ത പ്രതിരോധത്തിലൂന്നിയാണ് രണ്ടാം ദിനവും കേരളം ബാറ്റ് ചെയ്തത്. 2.36 റൺ റേറ്റിലായിരുന്നു കേരളത്തിന്റെ സ്‌കോറിംഗ്.