Kerala
ബിജെപി നേതാവ് സദാനന്ദൻ മാസ്റ്റർ വധശ്രമക്കേസ്; പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു
ബിജെപി നേതാവ് സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. സിപിഎം പ്രവർത്തകരായ എട്ട് പ്രതികൾക്ക് 7 വർഷത്തെ കഠിനതടവും അമ്പതിനായിരം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്.
വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. 31 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷാവിധി ശരിവെച്ചത്. കൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ പ്രതികൾക്കുള്ള ഏഴ് വർഷത്തെ ശിക്ഷ കുറഞ്ഞുപോയെന്ന് കോടതി നിരീക്ഷിച്ചു.
രണ്ട് കാലും നഷ്ടപ്പെട്ട സദാനന്ദൻ മാസ്റ്റർക്ക് നഷ്ടപരിഹാരം വർധിപ്പിച്ച് നൽകേണ്ടത് ഉചിതമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 1994 ജനുവരി 25ന് രാത്രിയാണ് ആർഎസ്എസ് ജില്ലാ സഹകാര്യവാഹക് ആയിരുന്ന സദാനന്ദൻ മാസ്റ്ററെ ആക്രമിച്ചത്.