അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസ്; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

അട്ടപ്പാടിയിൽ വാഹനം തകർത്തുവെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ കെട്ടിയിട്ട് അർധ നഗ്നനാക്കി മർദിച്ച കേസിൽ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. പ്രതികളായ റെജിൻ മാത്യു, വിഷ്ണു എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികൾ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിർദേശിച്ചു.
മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. മെയ് 24നായിരുന്നു പ്രതികളായ ഷോളയൂർ സ്വദേശി റെജിൻ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്.
വാഹനത്തിന് മാർഗ തടസമുണ്ടാക്കി എന്നാരോപിച്ചായിരുന്നു മർദ്ദനം. ആക്രമണം തടഞ്ഞതോടെ യുവാക്കൾ കെട്ടിയിട്ട് മർദിച്ചെന്നായിരുന്നു സിജുവിന്റെ പരാതി. മർദനത്തിൽ സാരമായി പരുക്കേറ്റ സിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.