കുളിപ്പിക്കാൻ കൊണ്ടുപോയ പൂച്ചയെ കൊന്നു കളഞ്ഞു; സംവിധായകൻ നാദിർഷയുടെ പരാതിയിൽ ആശുപത്രിക്കെതിരേ കേസെടുത്തു

കൊച്ചി: സംവിധായകൻ നാദിർഷയുടെ പരാതിയിൽ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരേ കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഗ്രൂം ചെയ്യിക്കാനെത്തിയ പൂച്ചയെ കൊന്നുവെന്നാണ് പരാതി. ശനിയാഴ്ചയോടെയായിരുന്നു സംഭവം. പൂച്ചയെ ഗ്രൂമിങ് ചെയ്തത് മറ്റൊരു സ്ഥാപനത്തിലായിരുന്നു എന്നാൽ അനസ്തേഷ‍്യ നൽകുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പൂച്ചയെ മാമംഗലത്തുള്ള ‘എറണാകുളം പെറ്റ് ഷോപ്പ്’ എന്ന സ്ഥാപനത്തിലെത്തിച്ചത്.
അനസ്തേഷ‍്യ എടുത്തതിനു പിന്നാലെ പൂച്ച ചാവുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നാണ് നാദിർഷയുടെ ആരോപണം. സംഭവത്തിൽ പാലാരിവട്ടം പൊലീസ് പ്രാഥമിക പരിശോധന നടത്തി. അതേസമയം അനസ്തേഷ‍്യ നൽകുമ്പോഴുണ്ടാകുന്ന പ്രത‍്യാഘാതം നാദിർഷയുടെ കുടുംബത്തോട് പറഞ്ഞു ധരിപ്പിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്.
സമൂഹമാധ‍്യമങ്ങളിലൂടെയായിരുന്നു നാദിർഷ ഇക്കാര‍്യം അറിയിച്ചത്. ഒന്നുമറിയാത്ത ബംഗാളികളും മലയാളികളുമാണ് ആശുപത്രിയിലുള്ളതെന്നും പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും നാദിർഷ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുൻപാണ് സാധാരണ പൂച്ചയ്ക്ക് അനസ്തേഷ‍്യ നൽകാറുള്ളതെന്നും എന്നാൽ ശനിയാഴ്ച പൂച്ചയുമായി ഹോസ്പിറ്റലിൽ പോയത് മകളായിരുന്നുവെന്നും അനസ്തേഷ‍്യ നൽകി അതിനിടെ പൂച്ച ചത്തുവെന്ന് അറിയിക്കുകയായിരുന്നുവെന്നും നാദിർഷ പറയുന്നു.