യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

യുപിഐ ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം. യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ചുമത്തുമെന്ന വാർത്തകൾ തെറ്റാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സർക്കാർ പിഴ ചുമത്താൻ തീരുമാനിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്.
ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാർത്തകൾ പൗരന്മാർക്കിടയിൽ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായായിരുന്നു റിപ്പോർട്ടുകളുണ്ടായത്.
2020 മുതൽ രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ല. എന്നാൽ യുപിഐ ഇടപാടുകൾ കുത്തനെ ഉയർന്നതിന് പിന്നാലെ വൻ തുക ചെലവഴിക്കേണ്ടി വരുന്നതായി സേവനദാതാക്കൾ സർക്കാരിനെ അറിയിച്ചിരുന്നു. 20 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ള വ്യാപാരികളിൽ നിന്ന് 0.3 ശതമാനം എംഡിആർ ഈടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.