ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ പുറത്താക്കൽ പ്രമേയത്തിന് നീക്കം തുടങ്ങി കേന്ദ്ര സർക്കാർ

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കം ചെയ്യാനുള്ള പ്രമേയവുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതിനായുള്ള ഒപ്പുകൾ ശേഖരിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികൾ തത്വത്തിൽ ഇതിന് പിന്തുണ നൽകാൻ തയ്യാറായതായും വിവരമുണ്ട്.
ഡൽഹിയിലെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ നടപടി വരുന്നത്. ഈ സംഭവത്തിൽ സുപ്രീം കോടതി നിയോഗിച്ച ഇൻ-ഹൗസ് അന്വേഷണ സമിതി ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നടപടിക്കൊരുങ്ങുന്നത്.
ഒരു ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ഭരണഘടനയുടെ 217-ാം അനുച്ഛേദവും ജഡ്ജിമാർ (അന്വേഷണം) നിയമം, 1968 എന്നിവ പ്രകാരമാണ്. ലോക്സഭയിൽ 100 അംഗങ്ങളുടെയോ രാജ്യസഭയിൽ 50 അംഗങ്ങളുടെയോ ഒപ്പോടുകൂടിയ പ്രമേയം സമർപ്പിക്കണം. ഇത് പരിഗണിച്ച ശേഷം, ഒരു അന്വേഷണ സമിതിയെ നിയോഗിക്കും. സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, പ്രമേയം പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കണം. തുടർന്ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ജഡ്ജിയെ നീക്കം ചെയ്യാം.
ജുഡീഷ്യറിയിലെ അഴിമതി വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നീക്കം ചെയ്യാനുള്ള നടപടികൾ ഈ പാർലമെൻ്റ് സമ്മേളനത്തിൽ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു. ജസ്റ്റിസ് വർമ്മയെ സ്വന്തം കോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചിരുന്നുവെങ്കിലും, നിലവിൽ അദ്ദേഹത്തിന് ജുഡീഷ്യൽ ചുമതലകൾ ഒന്നും നൽകിയിട്ടില്ല.