വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്രം; ദുരന്തം നടന്നിട്ട് ഒരു വർഷമായെന്ന് കോടതി

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തം നടന്നിട്ട് ഒരു വർഷമായെന്നും ഇനി എപ്പോൾ തീരുമാനം എടുക്കുമെന്നും കോടതി ചോദിച്ചു. ദുരന്ത ബാധിതരുടെ കടം എഴുതി തള്ളാനായി എന്ത് നിലപാട് സ്വീകരിച്ചുവെന്ന കാര്യത്തിൽ കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.
ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് ചില ഭേദഗതികൾ വന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വായ്പ എഴുതി തള്ളാനുള്ള അധികാരം നിലവിൽ ഇല്ലെന്നുമായിരുന്നു കേന്ദ്രം നൽകിയ മറുപടി. കേരള ബാങ്ക് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളിയത് മാതൃക ആക്കിക്കൂടേയെന്ന് കോടതി ചോദിച്ചിരുന്നു
കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. വായ്പ എഴുതി തള്ളുമോ ഇല്ലോയെന്ന കാര്യത്തിൽ ഉടൻ തീരുമാനം അറിയിക്കണമെന്ന് സംസ്ഥാന സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.