National

മണിപ്പൂരിൽ സംഘർഷം രൂക്ഷം; ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി : അഞ്ച് ജില്ലകളിൽ കർഫ്യൂ

ഇംഫാൽ: വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമായി. മെയ്‌തെയ് തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാൻ സിങ്ങിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഇതേത്തുടർന്ന് അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു.

ഇംഫാൽ, വെസ്റ്റ് ഇംഫാൽ, ഥൗബൽ, ബിഷ്ണുപൂർ, കാചിങ് എന്നീ ജില്ലകളിലാണ് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി 11.45 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. വിദ്വേഷ സന്ദേശങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുന്നത് തടയുന്നതിനായാണ് ഇന്റർനെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എൻ. അശോക് കുമാർ അറിയിച്ചു.

ഇംഫാലിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും റോഡിൽ ടയറുകൾ കത്തിക്കുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബിഷ്ണുപൂർ ജില്ലയിൽ പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ഥൗബൽ, കാചിങ് ജില്ലകളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

വർഷങ്ങളായി തുടരുന്ന വംശീയ കലാപങ്ങളിൽ മണിപ്പൂരിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 2023 മെയ് മാസത്തിലാണ് പ്രധാനമായും മെയ്‌തെയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായത്. ഇതിന് മുൻപും പല തവണ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് സായുധസേനാ പ്രത്യേകാധികാര നിയമവും (അഫ്സ്പ) നിലവിലുണ്ട്.

Related Articles

Back to top button
error: Content is protected !!