മുടി വെട്ടിയില്ലെന്ന് പറഞ്ഞ് കൊല്ലത്ത് പ്ലസ് ടു വിദ്യാർഥികളെ സ്‌കൂളിന് പുറത്താക്കിയെന്ന് പരാതി

മുടി വെട്ടിയില്ലെന്ന കാരണത്താൽ കൊല്ലത്ത് പ്ലസ് ടു വിദ്യാർഥികളായ 14 പേരെ സ്‌കൂളിന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിലെ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തുവന്നത്. ഇന്ന് ബാർബർ ഷോപ്പുകൾ അവധിയായതിനാൽ നാളെ വെട്ടാമെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് പരാതി
മഴ നനഞ്ഞും സ്‌കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്ന് വിദ്യാർഥികൾ പറയുന്നു. എന്നാൽ വിദ്യാർഥികളുടെ പരാതി അടിസ്ഥാനരഹിതമെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. മുടി വെട്ടാത്തതിന്റെ പേരിൽ ആരെയും പുറത്താക്കിയിട്ടില്ല, സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടതെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു
പത്തനംതിട്ടയിൽ ഇന്നലെ സമാനമായ പരാതി വന്നിരുന്നു. മുടി വെട്ടിയത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം ക്ലാസുകാരനെ ക്ലാസിൽ കയറ്റാതെ മണിക്കൂറുകളോളം പുറത്ത് നിർത്തിയിരുന്നു. അടൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിനെതിരെയായിരുന്നു പരാതി