സുപ്രീം കോടതിക്കെതിരായ വിമർശനം; ഉപരാഷ്ട്രപതിക്കെതിരെ കോടതിയലക്ഷ്യ നടപടി തേടി അഭിഭാഷകന്റെ കത്ത്

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ച സംഭവത്തിൽ സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പട്ട് അഭിഭാഷകൻ. സുഭാഷ് തീക്കാടൻ എന്ന അഭിഭാഷകനാണ് ഇക്കാര്യമുന്നയിച്ച് അറ്റോർണി ജനറലിന് കത്ത് നൽകിയത്. കോടതി ജനാധിപത്യത്തിനെതിരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവനയിലാണ് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്
കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നും ധൻകർ തുറന്നടിച്ചിരുന്നു. ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്നും ഉപരാഷ്ട്രപതി വിമർശിച്ചു
സുപ്രീം കോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142 ജനാധിപത്യത്തിനെതിരായി ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനാത്തിരിക്കുന്ന ആളാണ് രാഷ്ട്രപതി. ഭരണഘടനയെ സംരക്ഷിക്കാനും പ്രതിരോധിക്കാനും പ്രതിജ്ഞയെടുത്ത ആളാണ്. ഒരു വിധിയിലൂടെ കോടതി രാഷ്ട്രപതിക്ക് നിർദേശം നൽകിയിരിക്കുകയാണ്. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ഉപരാഷ്ട്രപതി ചോദിച്ചിരുന്നു.