ദർശിതയെ കൊലപ്പെടുത്തിയത് വായിൽ സ്‌ഫോടക വസ്തു തിരുകി; കല്യാട് മോഷണക്കേസിൽ കൂടുതൽ വിവരങ്ങൾ

കണ്ണൂർ കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വായിൽ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ചാണ് ദർശിതയെ(22) കൊലപ്പെടുത്തിയത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റാണ് ഉപയോഗിച്ചത്
സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർശിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർശിതയുടെ സുഹൃത്ത് സിദ്ധരാജു കർണാടക പോലീസിന്റെ കസ്റ്റഡിയിലാണ്. ദർശിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കാണാതായിരുന്നു
സ്വർണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദർശിത വീട് പൂട്ടി കർണാടകയിലേക്ക് പോയത്. വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടിൽ മോഷണം നടന്നത്. കുടുംബനാഥയായ സുമതയും ഇളയ മകൻ സൂരജും ചെങ്കൽപ്പണയിൽ ജോലിക്ക് പോയി. ദർശിതയുടെ ഭർത്താവ് വിദേശത്താണ്. ദർശിത രണ്ടര വയസ്സുള്ള മകളെയും കൂട്ടി സ്വന്തം നാടായ കർണാടകയിലെ ഹുൻസൂരിലേക്ക് പോകുകയായിരുന്നു
വൈകിട്ട് സുമത ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ദർശിത നേരെ പോയത് സ്വന്തം വീട്ടിലേക്കാണ്. കുട്ടിയെ അവിടെയാക്കിയാണ് സുഹൃത്തിനൊപ്പം സാലിഗ്രാമത്തിലേക്ക് പോയത്. ഇതിന് ശേഷം ഞായറാഴ്ച ഉച്ചയോടെയാണ് ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖം വികൃതമായ നിലയിലായിരുന്നു.