പഹൽഗാം ആക്രമണം: പാക്കിസ്ഥാനെതിരായ ഇന്ത്യൻ നടപടി യുദ്ധകാലത്ത് പോലും സ്വീകരിക്കാത്തത്

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിശക്തമായ നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്. ഭീകരാക്രമണത്തിന് പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന് വ്യക്തമായതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടര മണിക്കൂർ നീണ്ട മന്ത്രിസഭാ സമിതി യോഗത്തിലായിരുന്നു തീരുമാനം
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധങ്ങളുണ്ടായപ്പോൾ പോലും റദ്ദാക്കാത്ത സിന്ധു നദീജല കരാറാണ് 65 വർഷങ്ങൾക്കിപ്പുറം മരവിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുകൂടാതെ അട്ടാരി വാഗ ബോർഡർ അടയ്ക്കാനും തീരുമാനിച്ചു. ഇന്ത്യയിലുള്ള പാക് പൗരൻമാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം നൽകിയിട്ടുണ്ട്
നയതന്ത്ര രംഗത്തുള്ള ഇന്ത്യയുടെ നീക്കങ്ങൾ ചർച്ച ചെയ്യാൻ പാക് ദേശീയ സുരക്ഷാ കൗൺസിൽ യോഗവും ഇന്ന് ചേരും. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനമടക്കം യോഗം ചർച്ച ചെയ്യും. അതേസമയം ജമ്മു കാശ്മീരിൽ ഇന്ത്യ കനത്ത ജാഗ്രത തുടരുകയാണ്. ഭീകരർക്കായുള്ള തെരച്ചിൽ വ്യാപകമായി നടക്കുകയാണ്.