വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് കമന്റിട്ടു; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സസ്പെൻഡ് ചെയ്തു. റവന്യു മന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്ത് നിന്നുണ്ടായെന്ന് മന്ത്രി പറഞ്ഞു
കമന്റ് ശ്രദ്ധയിൽപ്പെട്ട മന്ത്രി അടിയന്തരമായി ഇയാളെ സസ്പെൻഡ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടയാളാണ് എ പവിത്രൻ. മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ മോശം പരാമർശം നടത്തിയതിനും സസ്പെൻഷനിലായിട്ടുണ്ട്
ജോയന്റ് കൗൺസിൽ മുൻ സംസ്ഥാന നേതാവാണ്. വിവാദമായതോടെ ഇയാൾ കമന്റ് പിൻവലിച്ചു. ജാതീയമായ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയാണ് ഇയാൾ കമന്റിട്ടത്. ആദ്യം ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇയാൾ പിന്നീട് അശ്ലീല പരാമർശങ്ങളും കമന്റുകളായി ഇട്ടു. ലണ്ടനിൽ നഴ്സായിരുന്നു പത്തനംതിട്ട സ്വദേശിയായ രഞ്ജിത