ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിൽ പതിച്ചു

ടെൽ അവീവ്: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഡസൻ കണക്കിന് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായി അറിയിച്ചു. ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രയേൽ നേരത്തെ ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ഈ നീക്കം.
ടെൽ അവീവിലും ജെറുസലേമിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും ആകാശത്ത് പുക ഉയരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇസ്രയേലി സൈന്യം മിസൈൽ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റതായും ഇതിൽ ഒരു സ്ത്രി മരിച്ചതായും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന്റെ “ക്രിമിനൽ ആക്രമണത്തിന്” നേരിട്ടുള്ള പ്രതികരണമാണ് ഈ മിസൈൽ ആക്രമണമെന്ന് IRGC വ്യക്തമാക്കി. ഉപഗ്രഹ ചിത്രങ്ങളും, ഫീൽഡ് റിപ്പോർട്ടുകളും, പിടിച്ചെടുത്ത രഹസ്യാന്വേഷണ വിവരങ്ങളും ഉദ്ധരിച്ച് ഡസൻ കണക്കിന് മിസൈലുകൾ തന്ത്രപ്രധാന ലക്ഷ്യങ്ങളിൽ പതിച്ചതായും IRGC കൂട്ടിച്ചേർത്തു.
ഈ ആക്രമണത്തോടെ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരും.