എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് വീണ ഹോസ്റ്റലിലെ എട്ട് വിദ്യാര്‍ഥികൾ മരിച്ചു; ദൃക്‌സാക്ഷി വിവരണം ഞെട്ടിക്കും

അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ ജനവാസമേഖലയില്‍ തകര്‍ന്ന് വീണ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും മരിച്ചതിനൊപ്പം, മറ്റൊരു സങ്കടകരമായ വാര്‍ത്ത എട്ട് വിദ്യാര്‍ഥികളുടെ മരണമാണ്. അഹമ്മദാബാദിലെ ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ഇവിടെയുണ്ടായിരുന്ന തന്റെ മകന്‍ രക്ഷപ്പെട്ട വിവരം ഒരു സ്ത്രീ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഊണ് കഴിക്കാനായാണ് അവരുടെ മകന്‍ ഹോസ്റ്റലിലെത്തിയത്. അപ്പോഴാണ് വിമാനപകടം നടന്നത്. മകന് രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടേണ്ടി വന്നുവെന്ന് ആ അമ്മ പറയുന്നു. നിസാരപരുക്കുകളോടെ തന്റെ മകന്‍ രക്ഷപ്പെട്ടെന്ന ആശ്വാസമാണ് ആ അമ്മയ്ക്കുള്ളത്.
ഹോസ്റ്റലിലെ മെസ് മുറിയ്ക്ക് മുകളില്‍ പതിച്ച വിമാനം ഞൊടിയിടയില്‍ തീഗോളമായി മാറി. മേഘാനി നഗറിലെ ഇന്റേണ്‍ ഡോക്ടര്‍മരുടെ ബഹുനില ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നും നാലും അഞ്ചു നിലകളില്‍ വിമാനചിറകുകള്‍ ഇടിച്ചിറങ്ങി. അമ്പതോളം ഇന്റേണുകളും അവരുടെ കുടുംബങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്.
ദൃക്‌സാക്ഷി വിവരണം അനുസരിച്ച്, ഇടിയുടെ ആഘാതത്തില്‍ കെട്ടിടം തീവിഴുങ്ങി. പിന്നാലെ താമസക്കാര്‍ ജനാല വഴി രക്ഷപ്പെടാനായി ശ്രമം. ഇതിനിടയില്‍ ഒരു കുട്ടിയെ നാലാം നിലയില്‍ നിന്നൊരാള്‍ താഴേക്ക് രക്ഷപ്പെടുത്താനുള്ള വെപ്രാളത്തില്‍ എടുത്തെറിഞ്ഞതായും ഒരു സ്ത്രി അതേ നിലയില്‍ നിന്നും ചാടിയതായും വിവരമുണ്ട്. ദാരുണമായ സംഭവത്തിനിടയില്‍ അപരടത്തില്‍പ്പെട്ടവരുടെ പണവും ആഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ച്ച നടത്തിയ സംഭവങ്ങളും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിക്കുകയാണ്. പ്രാഥമിക നിഗമനം വിമാനത്തില്‍ പക്ഷിയിടിച്ച് ഡബില്‍ എഞ്ചിന്‍ ഫെയിലിയര്‍ ആയതാണെന്നാണ്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.