Kerala

എമ്പുരാന്‍ സിനിമ വിവാദം; സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചപ്പറ്റി: രാജീവ് ചന്ദ്രശേഖർ

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ സിനിമയുടെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ടാണ് രാജീവിന്റെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ചപ്പറ്റിയതായി രാജീവ് ചന്ദ്രശേഖര്‍ ബിജെപി കോർ കമ്മിറ്റിയിൽ ആരോപിച്ചു.

തപസ്യ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ് ഉള്‍പ്പെടെ നാല് പേര്‍ സെന്‍സര്‍ ബോര്‍ഡ് കമ്മിറ്റിയിലുണ്ട്. ഇവര്‍ വീഴ്ച സംഭവിച്ചുവെന്നാണ് കോര്‍ കമ്മിറ്റിയില്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചത്. ഇതിന് മറുപടിയായി ബിജെപിയുടെ നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

എമ്പുരാന്‍ ചിത്രത്തിനെതിരെ പ്രചാരണം നടത്തേണ്ട കാര്യമില്ലെന്നും കോര്‍ കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. എമ്പുരാന് പിന്തുണ പ്രഖ്യാപിച്ചതിന് കാരണം സൗഹൃദമാണ്. എന്നാല്‍ സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് കലാപത്തെ കുറിച്ച് പരാമര്‍ശിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഇതോടെ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തുകയായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങള്‍ക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്.

തീവ്രഹിന്ദുത്വവാദികളായ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കല്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇവര്‍ക്ക് പുറമെ എമ്പുരാന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നിരവധി സംഘ്പരിവാര്‍ അനുകൂലികള്‍ പങ്കുവെക്കുകയും ചെയ്തു. ചിത്രത്തിലെ താരങ്ങളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഫോട്ടോ പങ്കുവെച്ചത്.

Related Articles

Back to top button
error: Content is protected !!