എമ്പുരാൻ വിവാദം പാർലമെന്റിലും; അടിയന്തരമായി ചർച്ച ആവശ്യപ്പെട്ട് ഇരു സഭകളിലും നോട്ടീസ്

എമ്പുരാൻ വിവാദം പാർലമെന്റിലും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസഭയിൽ ഇടത് എംപിമാരാണ് നോട്ടീസ് നൽകിയത്. എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്ന പ്രചാരണവും റീ എഡിറ്റ് ചെയ്യാൻ നിർബന്ധിതമായ സാഹചര്യവും ഭരണഘടന നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർലമെന്റിൽ എംപിമാർ നോട്ടീസ് നൽകിയിരിക്കുന്നത്. വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എംപി ലോക്സഭയിലും നോട്ടീസ് നൽകി.
എമ്പുരാൻ വിവാദം അടിയന്തരമായി ചർച്ച ചെയ്യണമെന്നാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ ആവശ്യം. രാജ്യസഭയിൽ എഎ റഹീം എംപിയും ജോൺ ബ്രിട്ടാസ് എംപിയുമാണ് അടിയന്തരപ്രമേയ നോട്ടീസ് സമർപ്പിച്ചിരിക്കുന്നത്. മൗലിക അവകാശ ലംഘനമാണ് നടക്കുന്നത്. ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വർദ്ധിക്കുന്നുവെന്ന് എഎ റഹീം എംപി ചൂണ്ടിക്കാട്ടി. മോഹൻലാലിനും പൃഥ്വിരാജിനും എതിരായി സംഘടിതമായ ആക്രമണം നടക്കുന്നു. ഭീഷണിയിലൂടെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നോട്ടീസിൽ പറയുന്നു.