ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും: ലിവിയ ജോസ് റിമാൻഡിൽ

ചാലക്കുടി വ്യാജ ലഹരി കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് റിമാൻഡിൽ. കൊടുങ്ങല്ലൂർ മജിസ്ട്രേറ്റാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഈ മാസം 27 വരെ ലിവിയ റിമാൻഡിൽ തുടരും. കേസിൽ പ്രതികളായ നാരായണദാസിനെയും ലിവിയ ജോസിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു.
ലിവിയ ജോസ് സ്റ്റാമ്പ് ബാഗിൽ വെച്ചത് യഥാർഥ ലഹരി സ്റ്റാമ്പെന്ന് കരുതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വി കെ രാജു പറഞ്ഞു. നാരായണദാസിന്റെയും ലിവിയയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് വി കെ രാജു പറയുന്നു. പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്തുവെന്നാണ് ലിവിയ അന്വേഷണ മുൻപിൽ നൽകിയ മൊഴി. ബെംഗളൂരിൽ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമർശങ്ങൾ ഷീല സണ്ണി പലപ്പോഴായും നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കുകയും അതിൽ പ്രതികാരം ചെയ്യാനാണ് വ്യാജ സ്റ്റാമ്പുകൾ ബാഗിൽ വെച്ച് കള്ളക്കേസിൽ കുടുക്കിയതെന്ന് ലിവിയ മൊഴിയിൽ പറഞ്ഞു.
വാങ്ങിയത് യഥാർത്ഥ ലഹരി ആയിരുന്നുവെങ്കിലും ലഹരി നൽകിയ ആഫ്രിക്കൻ വംശജൻ പറ്റിക്കുകയായിരുന്നു. ലിവിയയും നാരായണ ദാസും ചേർന്നാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് വ്യാജ ലഹരി കേസ്. ലിവിയയെ പ്രതിചേർത്തുകൊണ്ട് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മറ്റാരെങ്കിലും ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചറിയും.
കഴിഞ്ഞദിവസം ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലാകുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ എത്തിച്ച ശേഷം കൊടുങ്ങല്ലൂരിൽ എത്തിക്കുകയായിരുന്നു. 2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഫോൺ കോളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്‌ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് ശാസ്‌ത്രീയ പരിശോധനയിൽ തെളിഞ്ഞു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീല സണ്ണി ജയിലിൽ കഴിഞ്ഞത്.