
കുവൈറ്റിൽ കുടുംബ വിസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികൾ ആരംഭിച്ചു. കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ നിലവിലുള്ള വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന പ്രവാസികളെയും, അവരുടെ സ്പോൺസർമാരെയും വിളിച്ചുവരുത്തി വിശദീകരണം തേടുന്നുണ്ട്.
2024 ജൂലൈയിൽ ഭേദഗതി ചെയ്ത നിയമങ്ങൾ പ്രകാരം, കുടുംബാംഗങ്ങളെ കൊണ്ടുവരാൻ കുറഞ്ഞത് 800 കുവൈറ്റി ദിനാർ പ്രതിമാസ ശമ്പളം നിർബന്ധമാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും കുവൈറ്റിൽ ജനിച്ച വ്യക്തികൾക്കും ഈ നിയമത്തിൽ ചില ഒഴിവാക്കലുകൾ അനുവദിച്ചിട്ടുണ്ട്.
റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ ഒട്ടേറെ പ്രവാസികളെ വിളിച്ചുവരുത്തിയിരുന്നു. നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കിൽ കുടുംബങ്ങളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ അയക്കാനോ ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറച്ചുകാലമായി വിസ നിയമ ലംഘനങ്ങൾക്കെതിരെ കുവൈറ്റ് ഭരണകൂടം ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ ഘടന ക്രമീകരിക്കുന്നതിന്റെയും തൊഴിൽ കമ്പോളത്തിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടികൾ.