‘ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായി’; സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ വിവാദം കത്തുന്നു, കേന്ദ്ര സർക്കാർ സത്യം മൂടിവെച്ചെന്ന് കോൺഗ്രസ്, മൗനം പാലിച്ച് പ്രതിരോധ മന്ത്രാലയം

ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. കേന്ദ്ര സർക്കാർ സത്യം മൂടിവെച്ചെന്നും നഷ്ടങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പാർലമെൻറ് സമ്മേളനം ഉടൻ വിളിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് വസ്തുതകളും സത്യങ്ങളും ജനങ്ങളോടും പാർലമെന്റിനോടും തുറന്ന് പറയാത്തതെന്ന് തൃണമൂൽ കോൺഗ്രസ് ചോദിച്ചു.
അതേസമയം വിഷയത്തിൽ പ്രതിരോധ മന്ത്രാലയം മൗനം പാലിക്കുകയാണ്. വാർത്താ ഏജൻസിയായ ബ്ളൂംബർഗിനോട് സിംഗപ്പൂരിലെ ഷാൻഗ്രില ഡയലോഗ്‌സിൽ സംസാരിക്കുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ സൂചന നൽകിയത്. ‘തുടക്കത്തിലെ നഷ്ടങ്ങൾ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏൽപിച്ചു’ എന്നായിരുന്നു സംയുക്ത സൈനിക മേധാവിയുടെ വാക്കുകൾ.
‘തുടക്കത്തിലെ നഷ്‌ടം’ എന്ന സൈനിക മേധാവിയുടെ പ്രയോഗം ആയുധമാക്കിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അന്വേഷണ സമിതിയെ നിയോഗിക്കുമോയെന്നാണ് ഉയർത്തുന്ന ചോദ്യം. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. സംയുക്തസേനാ മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മാത്രമേ ചർച്ച ചെയ്യാൻ കഴിയുകയുള്ളൂ – ഖാർഗെ പറഞ്ഞു.