കപ്പലിന്റെ എല്ലാ ഭാഗത്ത് നിന്നും തീ പടരുന്നു; ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികൾ

അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പൽ വാൻഹായി 503 കേരളാ തീരത്ത് ഉയർത്തുന്നത് വലിയ പാരിസ്ഥിതിക ദുരന്തഭീതി. കപ്പലിലുള്ള കണ്ടെയ്‌നറുകലിൽ ഭൂരിഭാഗവും അപകടകാരികളായ രാസവസ്തുക്കളാണ്. തീയണക്കാനുള്ള കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങും
കപ്പൽ മുങ്ങിയാൽ കണ്ടെയ്‌നറുകൾ കടലിൽ വീഴുകയും രാസവസ്തുക്കൾ കടലിൽ പരക്കുകയും ചെയ്യും. ഇത് ദൂരവ്യാപാക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. കണ്ടെയ്‌നറുകളിൽ തീപിടിക്കുന്ന രാസവസ്തുക്കൾ ഉള്ളതാണ് കപ്പലിലെ തീ അണയ്ക്കുന്നതിന് തിരിച്ചടിയാകുന്നത്. കപ്പലിന്റെ എല്ലാ ഭാഗത്ത് നിന്നും തീ പടർന്നിട്ടുണ്ട്
മൂന്നാഴ്ച മുമ്പ് അറബിക്കടലിൽ മുങ്ങിയ എം എസ് സി എൽസ 3യിൽ അപകടകാരികളായ കുറച്ച് കണ്ടെയ്‌നറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ വാൻഹായിൽ ഭൂരിഭാഗവും ഈ ഗണത്തിൽപ്പെടുന്നവയാണ്. നിയന്ത്രണം നഷ്ടമായ കപ്പൽ കരയിലേക്ക് കൂടുതൽ അടുക്കാതിരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
154 കണ്ടെയ്‌നറുകളിൽ ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററിയും രാസവസ്തുക്കളുമാണുള്ളത്. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാ തീരത്തിന്റെ സമാന്തര ദിശിൽ നീങ്ങാൻ സാധ്യതയുണ്ട്.