Kerala

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്നത് അമ്മ ശ്രീതുവെന്ന് ഹരികുമാർ; ബാലരാമപുരം കൊലപാതകത്തിൽ ട്വിസ്റ്റ്

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ കുട്ടിയുടെ അമ്മാവന്റെ നിർണായക മൊഴി പുറത്ത്. കുട്ടിയെ കൊന്നത് താനല്ല, കുട്ടിയുടെ അമ്മ ശ്രീതുവാണെന്ന് പ്രതി ഹരികുമാർ പറഞ്ഞു. ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പുതിയ മൊഴി

അടുത്തിടെ റൂറൽ എസ് പി കെഎസ് സുദർശൻ ജയിൽ സന്ദർശിക്കാനെത്തിയപ്പോൾ ഹരികുമാർ അദ്ദേഹത്തെ കണ്ടിരുന്നു. കുഞ്ഞിനെ കൊന്നത് താനല്ലെന്നും സഹോദരി ശ്രീതുവാണെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്നും ഹരികുമാർ എസ് പിയോട് പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലും ഹരികുമാർ മൊഴി ആവർത്തിച്ചു

എന്നാൽ ഹരികുമാറിന്റെ മൊഴി പോലീസ് തീർത്തും വിശ്വസിച്ചിട്ടില്ല. ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനക്ക് വിധേയനാക്കാൻ പോലീസ് തീരുമാനിച്ചു. നേരത്തെ ദേവേന്ദുവിന്റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല

ജനുവരി 30നാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്നെടുത്തു കൊണ്ടുപോയി കിണറ്റിലെറിഞ്ഞു കൊന്നുവെന്നാണ് കേസ്. സഹോദരിയോടുള്ള ഹരികുമാറിന്റെ വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് കണ്ടതോടെയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കണ്ടെത്തൽ.

Related Articles

Back to top button
error: Content is protected !!