പല്ല് പറിച്ചതിന് പിന്നാലെ ഹൃദയാഘാതം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പല്ല് പറിച്ചതിന് പിന്നാലെ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. വടക്കൻ ബംഗാളിലാണ് സംഭവം. ജൽപൈഗുരിയിലുള്ള ഒരു സ്വകാര്യ ദന്ത ക്ലിനിക്കിൽ നിന്ന് പല്ല് പറിച്ച പ്രിയങ്ക് സർക്കാർ എന്ന മൂന്നര വയസുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മെഡിക്കൽ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
പടിക്കെട്ടിൽ നിന്ന് വീണു പല്ലിന് പരിക്കേറ്റതിനെ തുടർന്നാണ് പ്രിയങ്ക് സർക്കാരിനെ പിതാവ് പ്രിൻസ് സർക്കാർ ഒഡൽബാരി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ കുട്ടിയെ മാൽബസാർ ആശുപത്രിയിലേക്കോ നോർത്ത് ബംഗാൾ മെഡിക്കൽ കോളജിലേക്കോ കൊണ്ടുപോകാൻ ഡോക്‌ടർമാർ ആവശ്യപ്പെട്ടു.
ഇതിനെ തുടർന്ന് കുട്ടിയെ എൻബിഎംസിയിലെ കൊണ്ടുപോയെങ്കിലും ഡോക്‌ടർമാരുടെ ലഭ്യതക്കുറവ് മൂലം കുട്ടിയെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് കുട്ടിയുടെ പല്ല് പറിച്ചത്. പിന്നീട് കുട്ടിക്ക് നിരവധി തവണ ഹൃദയാഘാതം അനുഭവപ്പെട്ടതായും കുടുംബം പറഞ്ഞു. മരിച്ച കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ഇൻ ചാർജ് സഞ്ജയ് ദത്ത പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഡോക്‌ടർമാർ തയ്യാറായിട്ടില്ല.