
ദുബായ്: യുഎഇയിൽ താപനില 51 ഡിഗ്രി സെൽഷ്യസ് കടന്നതോടെ, സ്വകാര്യ മേഖലയിലെ ജീവനക്കാർ ഹൈബ്രിഡ് വർക്ക് സംവിധാനം ആവശ്യപ്പെട്ട് രംഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
വേനൽക്കാലത്ത്, പ്രത്യേകിച്ച് ഉച്ചസമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ ഓഫീസ് ജോലിക്കാർക്ക് ഇത് ബാധകമല്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേനൽക്കാലത്ത് ഫ്ലെക്സിബിൾ അല്ലെങ്കിൽ ഹൈബ്രിഡ് വർക്ക് ഓപ്ഷനുകൾ നൽകിയിരുന്നു. ഇത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ലഭ്യമാക്കണമെന്നാണ് ആവശ്യം.
കടുത്ത ചൂടിൽ യാത്ര ചെയ്യുന്നതും, ജോലിക്കായി പുറത്തിറങ്ങുന്നതും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ജീവനക്കാർ പറയുന്നു. അതിനാൽ, സാധ്യമായ കമ്പനികൾ വർക്ക് ഫ്രം ഹോം അല്ലെങ്കിൽ ഹൈബ്രിഡ് വർക്ക് സംവിധാനം നടപ്പാക്കണമെന്നാണ് അവരുടെ അഭ്യർത്ഥന. ഇത് ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും, യാത്ര ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.