കാസർകോട് കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി; 300ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ബംഗാൾ തീരത്തിന് സമീപം തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെ കേരളത്തിൽ വ്യാപക മഴയും നാശനഷ്ടങ്ങളും കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. മഞ്ചേശ്വരം, കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, ബന്ദിയൂർ, മറ്റമ്പാടി, പാവൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
വിവിധ പ്രദേശങ്ങളിൽ നിന്ന് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നന്ദാരപടവ്-ചേവാർ മലയോര ഹൈവേയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ മിയാപദവ്-പൈവളിഗെ-ഉപ്പള റൂട്ടിൽ പോകണമെന്ന് അധികൃതർ നിർദേശിച്ചു
മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷനിൽ വെള്ളം കയറി മേൽപ്പാലം അടക്കം മുങ്ങി. മടിക്കൈ മണക്കടവ് പാലം മുങ്ങി. ഉപ്പളയിൽ കാർ വെള്ളത്തിൽ മുങ്ങി. കണ്ണൂർ കക്കാട് പുഴ കരകവിഞ്ഞ് റോഡിൽ വെള്ളം കയറി. ദേശീയപാത നിർമാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. വയനാട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം റോഡിൽ ചെറിയ തോതിൽ മണ്ണിടിഞ്ഞു