ഹേമചന്ദ്രനെ വിളിച്ചുവരുത്തിയത് സ്ത്രീകളെ ഉപയോഗിച്ച്; മുഖ്യ പ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

കോഴിക്കോട്ടെ ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂരിലെ ഒരു സ്ത്രീയാണ് ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് വിളിച്ചുവരുത്തിയത്. ഹേമചന്ദ്രന് പ്രതി നൗഷാദുമായുള്ള പണമിടപാടാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതികളുമായി കൂട്ടുചേർന്ന രണ്ട് യുവതിക്കൾക്കെതിരെയും അന്വേഷണം ആരംഭിച്ചു. ഒരു യുവതിയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ വിളിച്ചുവരുത്തിയത്
ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി പിറ്റേന്ന് തന്നെ കൊലപാതകം നടത്തിയെന്നാണ് പോലീസ് പറയുന്നത്. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്ത് വയനാട്ടിലേക്ക് കൊണ്ടുപോയി. കൊലപ്പെടുത്തിയ ശേഷം ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിൽ എത്തിച്ച് ഓൺ ആക്കി. ഈ സമയം മകളുടെ കോൾ ഈ ഫോണിലേക്ക് വന്നു.
മൈസൂറിലേക്ക് പോകുന്നു എന്നാണ് ഫോൺ എടുത്ത് ശബ്ദം മാറ്റി മറുപടി നൽകിയത്. മകൾക്ക് ഈ ശബ്ദത്തിൽ തോന്നിയ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഗുണ്ടൽപേട്ടിലെ ഒരു സ്ത്രീക്കും തട്ടിക്കൊണ്ടു പോകൽ അറിയാമായിരുന്നു.
ഹേമചന്ദ്രന്റേത് കൊലപാതകമാണെന്ന് പോലീസ് സംശയിക്കാൻ തുടങ്ങിയതിന് പിന്നാലെ നൗഷാദ് സൗദിയിലേക്ക് കടന്നു. ഇയാളെ ഉടൻ നാട്ടിലെത്തിക്കുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ ജ്യോതിഷ് കുമാർ, അജേഷ് എന്നിവരെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് നൗഷാദാണ്.