ഐബി ഉദ്യോഗസ്ഥയുടെ മരണം: മേഘയെ സുകാന്ത് സാമ്പത്തികമായും ചൂഷണം ചെയ്‌തെന്ന് പിതാവ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ ആരോപണവുമായി പിതാവ് മധുസൂദനൻ. ട്രെയിനിന് മുന്നിൽ ചാടുമ്പോൾ മേഘ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷുമായാണെന്ന് പിതാവ് ആരോപിച്ചു. മകൾക്ക് സുകാന്തിന്റെ ഭീഷണിയുണ്ടായിരുന്നു. ഇതാകാം ജീവനൊടുക്കാൻ കാരണമെന്നും പിതാവ് പറഞ്ഞു
സുകാന്ത് സാമ്പത്തികമായും മേഘയെ ചൂഷണം ചെയ്‌തെന്ന് മധുസൂദനൻ ആരോപിച്ചു. ഫെബ്രുവരി മാസത്തെ ശമ്പളമടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു നൽകി. മരിക്കുമ്പോൾ മേഘയുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമാണുണ്ടായിരുന്നതെന്നും കുടുംബം പറഞ്ഞു. മേഘയുടെ അക്കൗണ്ട് വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്
ഉച്ചസമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാത്തതിനാൽ വരുന്നില്ലെന്ന് സുഹൃത്തുക്കളോട് പറയേണ്ടി വരുന്ന സ്ഥിതിയിലായിരുന്നു മകളുണ്ടായിരുന്നത്. മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെയാണ് മേഘയുടെ കുടുംബം ആരോപണം ഉന്നയിച്ചത്.