ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പുറത്തുവന്ന തെളിവുകൾ മഞ്ഞുമലയുടെ അറ്റം മാത്രം. അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സ്നേഹത്തിന്റെ പേരിൽ യുവതിയെ ചൂഷണം ചെയ്‌തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്സ് ആപ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുപോയതിൽ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചു.
യുവതിയോട് സുകാന്ത് ആത്മഹത്യ ചെയ്യാൻ നിർദേശിക്കുന്നതിന്റെയും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയതിന്റെയും തെളിവായുള്ള ചാറ്റുകൾ പുറത്തുവന്നിരുന്നു. സുകാന്ത് ഈ ചാറ്റുകൾ ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പോലീസ് വീണ്ടെടുക്കുകയായിരുന്നു.