National

വാഹനത്തിന് 15 വർഷത്തെ പഴക്കമുണ്ടോ; എങ്കിൽ ഇന്ധനം നൽകില്ല: രാജ്യ തലസ്ഥാനത്തെ മാറ്റത്തിൽ ഞെട്ടി ജനങ്ങൾ

പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുതിയ നിയമവുമായി ഡൽഹി ഭരണകൂടം. മാർച്ച് 31-നുശേഷം 15 വർഷം പഴക്കമുള്ള വാഹനത്തിന് പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ്‌ സിർസയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

15 വർഷം പഴക്കമുള്ള വാഹനങ്ങൾ കണ്ടെത്തി പരിശോധിക്കുന്നതിനായി സർക്കാർ ഒരു സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും സിർസ പറഞ്ഞു. തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ വലിയ ഹോട്ടലുകൾ, ഓഫീസ് സമുച്ചയങ്ങൾ, വിമാനത്താവളം, വലിയ നിർമ്മാണ സൈറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ, വൃത്തിയുള്ളതും സുസ്ഥിരവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ 2025 ഡിസംബറോടെ ഡൽഹിയിലെ സിഎൻജി ബസുകളിൽ 90 ശതമാനവും നിർത്തലാക്കുമെന്നും പകരം ഇലക്ട്രിക് ബസുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (NCR) 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരത്തിലിറങ്ങാൻ പാടില്ല എന്ന നയമുണ്ട്.

അത്തരം വാഹനങ്ങൾ 2022 ജനുവരി 1 ന് ശേഷം റോഡുകളിൽ ഓടുന്നതായി കണ്ടെത്തിയാൽ അവ പിടിച്ചെടുത്ത് സ്ക്രാപ്പ് യാർഡിലേക്ക് മാറ്റുമെന്നും ഈ ഉത്തരവിൽ പറഞ്ഞിരുന്നു. ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വലിയ വാഹനങ്ങളിലേക്കാണ് സർക്കാർ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും സിർസ പറഞ്ഞു

Related Articles

Back to top button
error: Content is protected !!