Kerala

പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; 12 വയസുകാരിയെ ജുവനൈൽ ഹോമിലേക്ക് മാറ്റും

കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ 12 വയസുകാരിയെ ഇന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിലും ഹാജരാക്കും. പാപ്പിനിശ്ശേരി പാറക്കലിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തമിഴ്‌നാട് പെരുമ്പള്ളർ ജില്ലയിലെ കെ. മുത്തുവിന്റെയും അക്കമ്മലിന്റെയും ഏക മകളാണ് മരിച്ചത്.

രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കാണാതായത്. ക്വാർട്ടേഴ്‌സിലെ നടുമുറിയിൽ ഇവർക്കൊപ്പം മുത്തുവിന്റെ ബന്ധുക്കളുടെ പന്ത്രണ്ടും നാലും വയസ്സായ രണ്ട് പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. രാത്രി അമ്മയ്ക്കരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റിൽ ഇടുകയായിരുന്നുവെന്ന് പന്ത്രണ്ടുവയസ്സുകാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

മൂന്നുമാസം മുൻപാണ് പന്ത്രണ്ടുവയസുകാരിയുടെ പിതാവ് മരിച്ചത്. അമ്മ നേരത്തേ കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. തന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമെന്ന പന്ത്രണ്ടുകാരിയുടെ സംശയമാണ് കൃത്യത്തിലേക്ക് നയിച്ചത്. കുഞ്ഞ് മരിച്ചത് വെള്ളം ഉള്ളിൽ ചെന്നാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ സൂചന.

Related Articles

Back to top button
error: Content is protected !!