ഓസ്ട്രേലിയയിൽ പൊലീസ് മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മരിച്ചു

അഡ് ലെയ്ഡ്: അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽ വച്ച് അമർത്തിയ ഇന്ത്യൻ വംശജൻ മരണത്തിനു കീഴടങ്ങി. ഇന്ത്യൻ വംശജനായ ഗൗരവ് കന്‍റി(42)യാണ് കൊല്ലപ്പെട്ടത്.
പൊലീസ് ആക്രമണത്തിൽ ഗൗരവിന്‍റെ തലച്ചോറ് പൂർണമായും തകർന്നതായി ഡോക്റ്റർമാർ അറിയിച്ചു. രണ്ടാഴ്ചയോളമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മേയ് 29 ന് പുലർച്ചെ റോയസ്റ്റൺ പാർക്കിലെ പെയ്ൻഹാം റോഡിൽ വെച്ചാണ് മോഡ്ബറി നോർത്തിൽ നിന്നുള്ള ഗൗരവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് ഓസ്ട്രേലിയൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് മരണ കാരണവും സാഹചര്യവും അന്വേഷിച്ച് സ്റ്റേറ്റ് കോറോണർക്ക് റിപ്പോർട്ട് നൽകും. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച അന്വേഷണത്തിന് പബ്ലിക് ഇന്‍റഗ്രിറ്റി ഓഫീസ് സ്വതന്ത്ര മേൽനോട്ടം വഹിക്കുമെന്നും പൊലീസ് അറിയിച്ചു.
ഗൗരവിന്‍റെ ഭാര്യ അമൃത്പാൽ കൗർ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ രണ്ടു പൊലീസുകാർ ചേർന്ന് ഗൗരവിനെ നിലത്തേയ്ക്ക് തള്ളിയിടുന്നത് കാണാം. ഒരു ഉദ്യോഗസ്ഥൻ ഗൗരവിന്‍റ കഴുത്തിൽ കാൽ വച്ച് അമർത്തിയപ്പോൾ താൻ വീഡിയോ ചിത്രീകരണം നിർത്തിയെന്ന് കൗർ പറഞ്ഞു.