
ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ നാളെ നടത്താനിരുന്ന ആണവചർച്ചകൾ റദ്ദാക്കിയതായി ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി സ്ഥിരീകരിച്ചു. ഇസ്രായേൽ ഇറാന്റെ മണ്ണിൽ നടത്തിയ ആക്രമണങ്ങളെ തുടർന്നുള്ള നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഇറാൻ നിലപാടെടുത്തതോടെയാണ് നിർണായക ചർച്ചകൾ മുടങ്ങിയത്. ഒമാനിലെ മസ്കറ്റിലായിരുന്നു അടുത്തഘട്ട ചർച്ചകൾ നടക്കേണ്ടിയിരുന്നത്.
ഇസ്രായേലിന്റെ അടുത്തിടെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഡസൻ കണക്കിന് മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ ആക്രമണങ്ങളിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയുമായി ആണവചർച്ചകൾ അർത്ഥശൂന്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് പ്രസ്താവിച്ചു.
“സംവാദത്തെ അർത്ഥശൂന്യമാക്കുന്ന രീതിയിലാണ് യു.എസ്. പെരുമാറിയത്. സയണിസ്റ്റ് ഭരണകൂടത്തെ (ഇസ്രായേൽ) ഇറാന്റെ പ്രദേശം ലക്ഷ്യമിടാൻ അനുവദിച്ചുകൊണ്ട് ചർച്ചകൾ നടത്താൻ കഴിയില്ല,” ബഗായ് പറഞ്ഞു. അതേസമയം, ഇസ്രായേലിന്റെ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക നിഷേധിക്കുകയും, ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തുന്നത് “ബുദ്ധിപരമായ” കാര്യമായിരിക്കുമെന്ന് യു.എൻ. രക്ഷാസമിതിയിൽ പറയുകയും ചെയ്തിരുന്നു.
മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കെ ആണവചർച്ചകൾ റദ്ദാക്കിയത് അന്താരാഷ്ട്ര സമൂഹത്തിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതി സിവിലിയൻ ആവശ്യങ്ങൾക്കാണെന്ന് ഇറാൻ ആവർത്തിക്കുന്നുണ്ടെങ്കിലും, ഇസ്രായേലും അമേരിക്കയും ഇതിനെ സംശയത്തോടെയാണ് കാണുന്നത്.