
മസ്കറ്റ്: ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ഒമാനിൽ നടത്തിയ ദ്വിദിന ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ സന്ദർശനം നടന്നത്.
റോയൽ വിമാനത്താവളത്തിൽ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് ഇറാൻ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും യാത്രയയച്ചത്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി അൽ ആലം കൊട്ടാരത്തിൽ വെച്ച് ഇറാൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക, വ്യാപാര, വിദ്യാഭ്യാസ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി കരാറുകളിൽ ഒപ്പുവെച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ വിഷയത്തിൽ ഒമാൻ മധ്യസ്ഥത വഹിക്കുന്ന സാഹചര്യത്തിൽ, ഇറാൻ പ്രസിഡന്റിന്റെ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഗാസയിലെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ പറഞ്ഞു. ഫലസ്തീൻ ജനതയുടെ അവകാശങ്ങളോടുള്ള ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
ഇറാൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന്റെ സ്മരണാർത്ഥം ഒരു സ്മാരക തപാൽ സ്റ്റാമ്പും പുറത്തിറക്കി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.