ഇറാനിലെ ആണവ കേന്ദ്രങ്ങൾ സുരക്ഷിതം: മുഹമ്മദ് ഇസ്ലാമി

ടെഹ്റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം ഇറാനിലെ ആണവ കേന്ദ്രങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഇറാൻ വൈസ് പ്രസിഡന്റും ആറ്റോമിക് എനർജി ഓർഗനൈസേഷൻ ഓഫ് ഇറാൻ (AEOI) തലവനുമായ മുഹമ്മദ് ഇസ്ലാമി അറിയിച്ചു. ഇറാൻ ആണവ കേന്ദ്രങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോൾ “നല്ല നിലയിൽ” എന്നായിരുന്നു ഇസ്ലാമി മറുപടി.
അടുത്തിടെ ഇസ്രായേൽ ഇറാനിലെ നതാൻസ്, ഫോർഡോ ഉൾപ്പെടെയുള്ള ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ആക്രമണങ്ങളെത്തുടർന്ന്, യുഎന്നിന്റെ ആണവ നിരീക്ഷണ സമിതിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) നതാൻസിലെ ഭൂഗർഭ സമ്പുഷ്ടീകരണ ഹാളുകളിൽ പ്രഹരമേറ്റതിന്റെ സൂചനകൾ ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കി സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, നതാൻസ് ആണവ കേന്ദ്രത്തിന് ഉപരിതലത്തിൽ മാത്രമാണ് കേടുപാടുകൾ സംഭവിച്ചതെന്നും, ആണവ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും ഇസ്ലാമി നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവഹാനിയോ ആണവ ചോർച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ഇത്തരം ആക്രമണങ്ങൾ ഇറാനിയൻ ആണവ ഗവേഷകരുടെ മനോവീര്യം വർദ്ധിപ്പിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും, ആണവായുധങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാൻ എപ്പോഴും വാദിക്കുന്നുണ്ട്. എന്നാൽ, യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് വർദ്ധിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ ആശങ്കകൾക്ക് കാരണമായിരുന്നു. നിലവിൽ, അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി ഇറാൻ പൂർണ്ണമായി സഹകരിക്കുന്നില്ല എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.