ഇറാനില്‍ വീണ്ടും ഇസ്രായേൽ ആക്രമണം; ടെഹ്‌റാനിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാത്രി ഇസ്രായേൽ ഇറാനിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങൾ. ഇസ്രായേലിന്റെ ഈ നടപടി മേഖലയിൽ കടുത്ത യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരി, റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമി എന്നിവർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇറാന്റെ ഭീഷണികളെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരിൽ സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടെഹ്‌റാനിൽ മാത്രം ആറ് സ്ഫോടനങ്ങൾ നടന്നതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, സ്ഫോടനങ്ങളുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. ഇറാനിലെ ആണവ കേന്ദ്രങ്ങളിലൊന്നായ നടാൻസിൽ ചോർച്ചയുണ്ടായതായും ഇസ്രായേൽ ആക്രമണത്തിൽ ആണവ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായും ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ വീണ്ടും ഇറാനിൽ ആക്രമണം നടത്തിയത്. ഈ സാഹചര്യം രാജ്യാന്തര ക്രൂഡ് ഓയിൽ, സ്വർണ്ണ വിപണികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി വിമാന സർവീസുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.