ഇറാനെതിരെ ഇസ്രായേൽ ആക്രമണം; ടെഹ്‌റാനിൽ ഉഗ്ര സ്ഫോടനങ്ങൾ, ആശങ്കയിൽ പശ്ചിമേഷ്യ

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഉഗ്ര സ്ഫോടനങ്ങൾ മുഴങ്ങിയതായി റിപ്പോർട്ടുകൾ. ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്നാണ് സൂചന.
ടെഹ്‌റാനിലും സമീപ നഗരമായ കരാജിലും ഒന്നിലധികം ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്നും ഇസ്രായേൽ പറയുന്നു.
ഈ ആക്രമണം പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത വർദ്ധിപ്പിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഒക്ടോബർ ഒന്നിന് ഇസ്രായേലിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷമാണ് ഈ തിരിച്ചടിയെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. ഇസ്രായേലിന്റെ നീക്കത്തിന് പിന്നാലെ ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ ഇന്റലിജൻസ് രേഖകൾ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടതിനെ തുടർന്ന് ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി സൂചനകളുണ്ടായിരുന്നു. മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.