‘മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും’; സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ സമയത്തിൽ വരുത്തിയ മാറ്റത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (സമസ്ത) രംഗത്ത്. പുതിയ സമയക്രമം മത പഠനം നടത്തുന്ന കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ വിമർശിച്ചു.
സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. മതപഠനം നടത്തുന്ന കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സമയമാറ്റത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാരിന് നിവേദനം നൽകുമെന്നും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വേദിയിലിരുത്തിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതമാണ് സ്കൂൾ സമയത്തിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ രാവിലെ 9.15ന് ക്ലാസ് തുടങ്ങി 4.15ന് അവസാനിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം. ഈ സമയമാറ്റം മദ്രസാ പഠനത്തെയും കുട്ടികളുടെ മതപരമായ കാര്യങ്ങളിൽ പങ്കെടുക്കുന്നതിനെയും സാരമായി ബാധിക്കുമെന്നാണ് സമസ്തയുടെ ആശങ്ക.
അതേസമയം കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക മേഖലയിൽ കലർന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളിച്ചം നൽകുന്നതാണെങ്കിൽ മാത്രമേ ഏതൊരു ആശയവും സമൂഹത്തിന് സ്വീകാര്യമാവുകയുള്ളൂ.
വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്കാണ് നിലനിൽപ്പ് ഇല്ലാത്തത്. സമസ്ത അങ്ങനെയല്ല. സമസ്ത പല അഭിപ്രായങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിൽ പല കാര്യങ്ങളിലും തനിക്ക് യോജിപ്പും വിയോജിപ്പും ഉണ്ട്.
ആ വിയോജിപ്പ് രേഖപ്പെടുത്താനുളള ജനാധിപത്യയിടമുണ്ട് എന്നതാണ് ശ്രദ്ധേയം. ചില രാഷ്ട്രീയ പാർട്ടികളിൽ പോലും അതില്ല. സമസ്ത അങ്ങനെയല്ല, അതുകൊണ്ടാണ് സമസ്തയുടെ വികാസം. ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കാനാകില്ല.
ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിടാൻ ആകില്ല, വെളിച്ചത്തിനെ കഴിയൂ. മതനിരപേക്ഷതയിൽ ഊന്നിയുള്ള പ്രവർത്തനമാണ് രാജ്യത്ത് ആവശ്യം. സർക്കാരിൽ നിന്ന് ഒരു ദുരനുഭവവും സമസ്തയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. അങ്ങനെ തന്നെ മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത പേറുന്നത് പാരമ്പര്യ ഇസ്ലാമിന്റെ യഥാർത്ഥ സന്ദേശമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമസ്ത ഇതുവരെയും വിദ്വേഷ പ്രചരണം നടത്തിയിട്ടില്ല. മനുഷ്യരെ കൂട്ടിനിർത്താൻ ആണ് എക്കാലത്തും സമസ്ത ശ്രമിക്കുന്നത്.
സമസ്തയില്ലാത്ത സാമൂഹിക കേരളത്തെപ്പറ്റി ചിന്തിക്കാൻ കഴിയില്ല. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുള്ള കാലം. അവിടെ സമസ്തയുടെ സാന്നിധ്യം ആശ്വാസമെന്നും വി ഡി സതീശൻ വ്യക്തമാക്കി.