കവരപ്പേട്ട ട്രെയിൻ അപകടം: അട്ടിമറിയെന്ന് സ്ഥിരീകരിച്ച് റെയിൽവേ, ബോൾട്ടുകളും നട്ടുകളും മനപ്പൂർവം നീക്കി

തമിഴ്‌നാട്ടിലെ തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറിയെന്ന് റിപ്പോർട്ട്. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പാളത്തിലെ ബോൾട്ടുകളും നട്ടുകളും നീക്കിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി
റെയിൽവേ സേഫ്റ്റി കമ്മീഷണർ എഎം ചൗധരിയാണ് റിപ്പോർട്ട് നൽകിയത്. ബാഗ്മതി എക്‌സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചത് യന്ത്ര തകരാറോ പെട്ടെന്നുള്ള തകരാറോ കാരണമല്ല. മറിച്ച് ബോധപൂർവം ബോൾട്ടുകളും നട്ടുകളും നീക്കം ചെയ്തതു കൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു
പ്രത്യേക പരിശീലനം നേടിയവരുടെ പങ്കാളിത്തം അട്ടിമറിക്ക് പിന്നിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ രഹസ്യാന്വേഷണ വിഭാഗം ജാഗ്രത വർധിപ്പിക്കണം. കരാർ ജീവനക്കാരെ അടക്കം റെയിൽവേയുമായി ബന്ധപ്പെട്ടവരുടെ മേൽ നിരീക്ഷണം ശക്തമാക്കണം
ബാഗ്മതി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ അസാധാരണമായ മനോധൈര്യത്തെ സേഫ്റ്റി കമ്മീഷണർ അഭിനന്ദിച്ചു. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. ഇത് ട്രെയിനിന്റെ വേഗത കുറയ്ക്കുകയും കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കുകയും ചെയ്തു. 2024 ഒക്ടോബർ 11നായിരുന്നു അപകടം.