ക്ഷേമ പെൻഷൻ കൈക്കൂലിയെന്ന വിവാദ പരാമർശം; മാപ്പ് പറയില്ലെന്ന് കെസി വേണുഗോപാൽ

ക്ഷേമ പെൻഷൻ കൈക്കൂലി ആക്കിയെന്ന വിവാദ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിഷയത്തിൽ മാപ്പ് പറയില്ല. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വളച്ചൊടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്താണ് സർക്കാർ പെൻഷൻ തുക കൊടുക്കുന്നതെന്ന് കെസി വേണുഗോപാൽ ആരോപിച്ചു
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പാവപ്പെട്ട തൊഴിലാളികൾക്ക് ക്ഷേമ പെൻഷനൊപ്പം വാർധക്യകാല പെൻഷനും കൂടി കിട്ടിയിരുന്നു. രണ്ടും കൂടി ചേർത്താണ് ലഭിച്ചിരുന്നത്. 1500 രൂപയാണ് കിട്ടിയിരുന്നത്. പെൻഷൻ പരിഷ്‌കരണം എന്ന് പറഞ്ഞ് അത് ഒന്നാക്കി മാറ്റി. എന്നിട്ട് അത് ആയിരം രൂപയാക്കി കൊടുത്തു
പെൻഷൻ സാധാരണഗതിയിൽ കൊടുക്കുന്നുണ്ട്. പക്ഷേ കുടിശ്ശിക ബാക്കിയാണ്. ആ കുടിശ്ശിക കൊടുക്കാനുള്ള അവസരമായി ഇവർ കാണുന്നത് തെരഞ്ഞെടുപ്പ് കാലമാണ്. തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന കുടിശ്ശികയെ കുറിച്ചാണ് താൻ ചോദിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.